- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതികളിലെ ഇ- ഫയലിങ് പൊതുജനങ്ങൾക്ക് സഹായകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവും ചെലവും ലാഭിച്ച് കേസ് ഫയലിങ് സാധ്യമാക്കുന്നതിനാണ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ രാജ്യത്ത് ഇ-ഫയലിങ് നടപ്പാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020 മുതൽ ഹൈക്കോടതിയിലും ജില്ലാ കോടതികളിൽ 2022 മുതലും ഇ-ഫയലിങ് നടപ്പാക്കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കോടതി ചെലവുകൾ കുറയ്ക്കുവാനും രേഖകൾ ഡിജിറ്റലായി സംരക്ഷിക്കുവാനും കഴിയുന്ന ഈ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ സഹായകരമാണ്.
ഹൈക്കോടതിയിൽ ഉൾപ്പെടെ വിവിധ കോടതികളിൽ ഇ-സേവാ കേന്ദ്രങ്ങളും ഹെൽപ്പ് ഡെസ്‌ക്കുകളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർ, വക്കീൽ ഗുമസ്തർ തുടങ്ങിയവർക്ക് തുടർച്ചയായ പരിശീലനം നൽകിയാണ് ഇ-ഫയലിങ് നടത്തിവരുന്നത്.
Electronic Filing Rules for Courts (Kerala) 2021 റൂൾ 10 പ്രകാരം ഇളവ് ഹർജികൾ, മാറ്റിവയ്ക്കൽ ഹർജികൾ, ജാമ്യാപേക്ഷകൾ, പകർപ്പ്/കോടതി രേഖകൾക്കുള്ള അപേക്ഷകൾ, സാക്ഷിപ്പടി ഡെപ്പോസിറ്റ് മെമോ, പ്രോസസ് മെമോ, ചെക്ക് അപേക്ഷകൾ തുടങ്ങിയവ കോടതി അനുമതിക്ക് വിധേയമായി ഇ-ഫയലിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതോടൊപ്പം 05.08.2023 മുതൽ ഇളവ് ഹർജികൾ, കുറ്റസമ്മതം നടത്തുന്ന കേസുകളിലെ വക്കാലത്ത് മെമോറാണ്ടം, ക്രിമിനൽ കോടതികളിലെ മുൻകൂർ ഹർജികൾ/മാറ്റിവയ്ക്കൽ അപേക്ഷകൾ, വാറണ്ട് തിരിച്ചുവിളിക്കൽ ഹർജികൾ, ജാമ്യക്കാരുടെ പട്ടിക, ജാമ്യത്തിനുവേണ്ടിയുള്ള ഗ്യാരണ്ടറുടെ സത്യവാങ്മൂലം, രേഖകളുടെ പട്ടിക, സമൻസ്/അറിയിപ്പ് ഫോമുകൾ, സാക്ഷ്യപ്പടി ഡെപ്പോസിറ്റ് മെമോകൾ, പരിശോധനാ അപേക്ഷകൾ, പ്രോസസ്സ് മെമോകൾ തുടങ്ങിയവ ഇ-ഫയലിങ് നിർബന്ധമല്ലാത്തവയോ ഓപ്ഷണലോ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഭിഭാഷക ഗുമസ്ത സമൂഹത്തിന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ല.




