തിരുവനന്തപുരം:പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്ക് വിശദീകരണം നൽകാൻ കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും.അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുന്നറിയിപ്പ്.പാർട്ടിക്കും മുന്നണിക്കും തന്നെ നാണക്കേടാവുന്ന തരത്തിൽ കേസിൽ ഉൾപ്പെട്ട എംഎ‍ൽഎ യെ പരസ്യമായി സംരക്ഷിക്കാനോ തള്ളിപ്പറയാനോ ആരും തന്നെ മുന്നോട്ടു വന്നിട്ടില്ലെങ്കിലും കെപിസിസി പ്രസിഡന്റ് നൽകുന്ന സൂചന അനുസരിച്ച് കടുത്ത നടപടിയാകും എൽദോസിനെതിരെ ഉണ്ടാവുക.

ഇനി അവസാന നിമിഷം വിശദീകരണം നൽകിയാലും എംഎ‍ൽഎ കുറച്ചുകാലത്തേക്കെങ്കിലും പാർട്ടിക്ക് പുറത്ത് നിക്കേണ്ടി വരുമെന്നാണ് സൂചന.കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തോട് പോലും കാര്യങ്ങൾ വിശദീകരിക്കാതെ എംഎ‍ൽഎ  ഒളിവിൽ പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

അതേസമയം ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെ വിധി ഇന്നുണ്ടായേക്കും.

ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എൽദോസിന്റെ അഭിഭാഷകൻ കോടതിയിൽ വാദമുന്നയിച്ചിരുന്നു. സമാന രീതിയിലുള്ള ഒട്ടേറെ പരാതികൾ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും അതിനാൽ തന്നെ ഇവർക്ക് വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടു നിലവിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

എന്നാൽ പരാതിക്കാരിക്കു വധഭീഷണിയുണ്ടെന്നായിരുന്നു ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള സർക്കാർ വാദം.എംഎൽഎ സ്ഥാനത്തിരിക്കുന്നവർക്കു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.