ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും ആന ഇടഞ്ഞു. ഇക്കഴിഞ്ഞ നവംബർ പത്തിന് വിവാഹ സംഘത്തിന്റെ സാന്നിധ്യത്തിൽ ഇടഞ്ഞ് 'വൈറലായ' കൊമ്പൻ ദാമോദർ ദാസ് തന്നെയാണ് വീണ്ടും ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ കാഴ്ചശീവേലിക്ക് ശേഷം 9.30ഓടെ ക്ഷേത്രത്തിന് പുറത്തുകൊണ്ടുവന്നപ്പോഴാണ് പടിഞ്ഞാറേ ഗോപുരനടയിൽ വെച്ച് ഇടഞ്ഞത്.

മൂന്നാഴ്ച മുമ്പ് സംഭവിച്ചതുപോലെ പാപ്പാൻ രാധാകൃഷ്ണൻ തന്നെയായിരുന്നു ഉന്നം. പാപ്പാൻ വിദഗ്ധമായി ഒഴിഞ്ഞു മാറി. ആന ഇടഞ്ഞതോടെ പടിഞ്ഞാറെ ഗോപുരവാതിൽ അടച്ച് ഭക്തരെ നിയന്ത്രിച്ചു. രണ്ടാം പാപ്പാൻ വി സി. മണികണ്ഠൻ ഈ സമയം ആനപ്പുറത്തുണ്ടായിരുന്നു.

മഴ വെള്ളം ഒഴുകി പോകാൻ സ്ഥാപിച്ച പ്ലാസ്റ്റിക്ക് പൈപ്പ് ആന വലിച്ചെറിഞ്ഞു. മറ്റ് ആനകളുടെ പാപ്പാന്മാർ എത്തിയാണ് തളച്ചത്. പിന്നീട് ആനത്താവളത്തിലേക്ക് മാറ്റി. ദാമോദർദാസ് വധൂവരന്മാരുടെ സാന്നിധ്യത്തിൽ ഇടഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പാപ്പാനെ ആക്രമിക്കാൻ ആന ശ്രമിച്ചെങ്കിലും മുണ്ട് മാത്രമാണ് തുമ്പിക്കൈയിൽ കിട്ടിയത്.