കാട്ടാക്കട: മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് കാപ്പുകാട് വനംവകുപ്പിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പൻ രാജു ചരിഞ്ഞു. അസുഖം ബാധിച്ച് ഏറെനാളായി ആന ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് രാത്രിയാണ് ആന ചരിഞ്ഞത്.

ദഹനസംബന്ധമായ 'എരണ്ടക്കെട്ട്'ബാധിച്ചിരുന്നതായും തുടർന്ന് പ്രത്യേക നിരീക്ഷണത്തിലായിരുന്നെന്നും അധികൃതർ അറിയിച്ചു. 2021 ഏപ്രിൽ 19-നാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഇടമലക്കുടി ഇഡ്ഡലിപാറക്കുടിക്ക് സമീപം അമ്മയാനയേയും കുട്ടിയാനയേയും ആദിവാസികൾ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മയാന പിന്നീട് ചരിഞ്ഞു.

ശരീരത്തിൽ പരിക്കുകളേറ്റ് അവശനിലയിലായിരുന്നു കുട്ടിയാന. മൂന്നാറിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനയ്ക്ക് രാജു എന്ന് പേരിട്ടത്. പിന്നീട്, മെയ്‌ 11-നാണ് ആനയെ കാപ്പുകാട് കൊണ്ടുവരുന്നത്. അന്നുമുതൽ വനപാലകരുടെ പ്രത്യേക പരിചരണത്തിലായിരുന്നു ആന.