കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളുമായി ഇന്നലെ രാത്രി രണ്ടു തവണ വെടിവയ്‌പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്. ഇന്ന് പുലർച്ചെയും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. എട്ട് മാവോയിസ്റ്റുകൾ ഉൾവനത്തിലുണ്ടെന്നാണ് നിഗമനം.

ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടർബോൾട്ടുമായി ഉൾവനത്തിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രിയിൽ വീണ്ടും വെടിവെയ്‌പ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. പ്രത്യേക ദൗത്യ സംഘം വനമേഖലയിൽ തുടരുകയാണ്.

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകൾ രക്ഷപ്പെടാതിരിക്കാൻ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യൻകുന്ന് മേഖലയിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.