കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ ഡി സി ബുക്‌സ് മുന്‍ എഡിറ്റര്‍ എ.വി.ശ്രീകുമാറാണ് ഏക പ്രതി. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കോട്ടയം ഈസ്റ്റ് പോലീസാണ് കേസന്വേഷിച്ചത്. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആത്മകഥയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ചേലക്കര ഉപതിരഞ്ഞെടുപ്പു സമയത്തു പുറത്തുവന്നത് രാഷ്ട്രീയ വിവാദമായിരുന്നു. തുടര്‍ന്നാണു ഡിസി ബുക്‌സിനെതിരെ ഇ.പി കേസ് കൊടുത്തത്. എ.വി.ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡിജിപിക്ക് നല്‍കിയ പോലീസ് റിപ്പോര്‍ട്ട്. ഇപിയും ഡിസി ബുക്‌സും തമ്മില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ രേഖാമൂലമുള്ള കരാര്‍ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.