കണ്ണൂര്‍: കണ്ണ് തിരുമരുതേ. നിങ്ങളുടെ കണ്ണിന്റെ കാഴ്ച കുഴപ്പത്തിലായേക്കും. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാര്‍. കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും അന്ധതയിലേക്കും ഇത് നയിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് സ്ഥിരമായി കണ്ണ് തിരുമ്മുന്ന ശീലം കണ്ടുവരുന്നത്. ടി.വി.യുടെയും കംപ്യൂട്ടറിന്റെയും അമിതോപയോഗമാണ് ഇത്തരത്തില്‍ കണ്ണ് തിരുമുന്നതിന് പ്രേരിപ്പിക്കുന്നത്. 'കണ്ണിന്റെ മേക്കപ്പ് വ്യാപകമായ സാഹചര്യത്തില്‍ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, ഓഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, തലശ്ശേരി െഎ.എം.എ. എന്നിവയുടെ സഹകരണത്തോടെയാണിത്. ഡോ. ശ്രീനി എടക്ലോണ്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി.പി.ലഹാനെ മുഖ്യപ്രഭാഷണം നടത്തി.

ഓഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍ ജനറല്‍ സെക്രട്ടറി ഡോ. രമ്യ വിവേക്, പ്രസിഡന്റ് ഡോ. സുചിത്ര ഭട്ട്, കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.ജി.ഗോപിനാഥ്, ഐ.എം.എ. തലശ്ശേരി പ്രസിഡന്റ് ഡോ. നദീം അബൂട്ടി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ എം.എസ്.രവീന്ദ്ര, ജെ.കെ.റെഡ്ഡി, സന്ദീപ് വിജയരാഘവന്‍, വി.എസ്.പ്രകാശ്, ബിന്ദു എസ്.അജിത്ത്, പി.ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.