പാലക്കാട്:ചിറ്റൂരിൽ വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു.നെൽകൃഷിക്ക് ചുറ്റും സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റ ചിറ്റൂർ വടകരപ്പതി മേനോൻപാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം പരേതനായ ചന്ദ്രൻ പിള്ളയുടെ മകൻ സന്തോഷ് കുമാറാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

രാവിലെ എട്ടരയോടെയാണ് സന്തോഷ് വീട്ടിൽനിന്ന് പാടത്തേക്ക് പോയത്. കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ഉടൻ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്ത് പന്നിശല്യം രൂക്ഷമായതിനാൽ നെൽപ്പാടത്തിന് ചുറ്റും വൈദ്യുതിക്കെണി ഒരുക്കുകയായിരുന്നു. എന്നാൽ, രാവിലെ വൈദ്യുതിക്കെണിയിൽനിന്ന് അബദ്ധവശാൽ ഷോക്കേറ്റാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകി. കർഷകനും വോളിബാൾ അസോസിയേഷൻ അംഗവും റഫറിയുമാണ് സന്തോഷ് കുമാർ.

ചിറ്റൂർ ഡിവൈ.എസ്‌പി സി. സുന്ദരൻ, ചിറ്റൂർ സിഐ മാത്യു, മീനാക്ഷിപുരം സിഐ എ. ലിബി തുടങ്ങിയവരും സ്ഥലത്തെത്തി. കൊഴിഞ്ഞാമ്പാറ എസ്‌ഐ പി. സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പാടത്തിന് ചുറ്റും കമ്പികളും വയറും ഉണ്ടായിരുന്നതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.