അടൂര്‍: ഗോലി സോഡാക്കുപ്പിയുടെ അടപ്പില്‍ കൈവിരല്‍ കുടുങ്ങിയ എട്ടു വയസുകാരന്റെ വേദനയ്ക്ക് പരിഹാരം കണ്ട് ഫയര്‍ ഫോഴ്സ്. പഴകുളം മോഹനവിലാസം ദക്ഷക് രഞ്ജിത്താണ് വിരല്‍ കുപ്പിയുടെ അടപ്പില്‍ കയറ്റിയത്. കുട്ടിക്ക് കുടിക്കാന്‍ സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ മുത്തശി ഗോലി സോഡ നല്‍കി. കുടിച്ച ശേഷം പ്ലാസ്റ്റിക് കുപ്പിയുടെ ഗോലി ഭാഗത്ത് വിരല്‍ കടത്തുകയായിരുന്നു. ഊരാന്‍ നോക്കിയപ്പോള്‍ കഴിഞ്ഞില്ല.

മുത്തശി വഴക്കു പറയുമെന്ന് ഭയന്ന് കുട്ടി വിവരം ആരെയും അറിയിച്ചില്ല. വിവരം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കുട്ടി വേദന കാരണം കരയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെയും കൂട്ടി ബന്ധുക്കള്‍ അടൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍ എത്തി. സീനിയര്‍ ഫയര്‍ ഓഫീസര്‍ അജിഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ കെ. ശ്രീജിത്ത്, അരുണ്‍ജിത്ത് എന്നിവര്‍ ചേര്‍ന്ന് റിങ് കട്ടര്‍ ഉപയോഗിച്ച് അടപ്പ് മുറിച്ചു മാറ്റി. ചൊവ്വാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. ഫയര്‍ ഫോഴ്സ് മാമന്‍മാര്‍ക്ക് നന്ദി പറയാന്‍ ഇന്നലെ രാവിലെ അമ്മൂമ്മയെയും കുട്ടി ദക്ഷക് അഗ്‌നിരക്ഷാ നിലയത്തില്‍ എത്തി.