തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഫ്ലവർ മില്ലിൽ അരി അരയ്ക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങി അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വട്ടിയൂർക്കാവ് സ്വദേശി ബിനു ലാൽ (29) ആണ് ഇന്ന് പുലർച്ചെ നാല് മണിയോടെ മില്ലിലെ അറപ്പുരയിൽ അപകടത്തിൽപ്പെട്ടത്. ബിനുവിന് എല്ലിന് പൊട്ടലുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

അബദ്ധത്തിൽ യന്ത്രത്തിനുള്ളിലേക്ക് കൈ കുടുങ്ങുകയായിരുന്നു. ബിനു ലാലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ യന്ത്രം ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിക്കിടന്നതിനാൽ ഇവർ ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് ബിനു ലാലിന്റെ കൈ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേനാംഗങ്ങൾ ബിനുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.