തൃശൂർ: മീൻപിടിത്തത്തിനിടെ കടലിൽ വീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായികരുപ്പയിൽ ശങ്കുരുവിൻ്റെ മകൻ വിജീഷ് ആണ് മരണപ്പെട്ടത്. ഈ മാസം 21-ന് പുലർച്ചെയാണ് വിജീഷിനെ കടലിൽ വെച്ച് കാണാതായത്.

ഫൈബർ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വിജീഷ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന്, കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും ചേർന്ന് മൂന്നു ദിവസത്തോളം കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താനായിരുന്നില്ല.

ഇന്ന് രാവിലെയാണ് മന്ദലംകുന്നിന് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ ദൂരമുള്ള ആഴക്കടലിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നതായി മറ്റു മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് എസ്.ഐ. ലോഫി രാജിൻ്റെ നേതൃത്വത്തിൽ ഫിഷറീസ് ബോട്ടിൽ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പരിശോധനയിൽ കാണാതായ വിജീഷിൻ്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.