കൊച്ചി: അങ്കമാലിയിലെ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് മരിച്ചത്. 32 വയസായിരുന്നു. അങ്കമാലിയിലെ ഹിൽസ് പാർക്ക്‌ ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

ബാറിലുണ്ടായ അടിപിടിക്കിടയിൽ കുത്തേറ്റ ആഷിക്കിന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്. ബാറിലുണ്ടായ വാക്ക് തർക്കം അടിപിടിയിൽ കലാശിച്ചത്. സംഘർഷത്തിനിടെ ആഷിക്കിന് കുത്തേറ്റു.

വിവരമറിഞ്ഞ് അങ്കമാലി പോലീസും സംഭവസ്ഥലത്തെത്തി. പിന്നീട് ഫോറൻസിക് സംഘവും ബാറിലെത്തി പരിശോധന നടത്തി അന്വേഷണ നടപടികൾ തുടങ്ങി. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മാർട്ടത്തിനു വിട്ടുകൊടുത്തത്.