നാദാപുരം: അമിതവേഗത്തില്‍ വന്ന സ്‌കൂട്ടര്‍ യാത്രക്കാരോട് വേഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട 19കാരന് മര്‍ദനം. വളയം സ്വദേശി വിനയ് ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം വളയം മാവേലി സ്റ്റോറിന് സമീപം റോഡരികില്‍ നിന്നിരുന്ന വിനയും സുഹൃത്തും അമിതവേഗത്തില്‍ പോയ സ്‌കൂട്ടര്‍ യാത്രികരോട് ''മെല്ലെ പോടോ'' എന്ന് പറഞ്ഞതാണ് പ്രശ്നം. ഇതില്‍ പ്രകോപിതരായ സംഘം ഇരുവരെയും തടഞ്ഞ് ഭീഷണിപ്പെടുത്തുകയും കല്ലുകൊണ്ട് വിനയിയുടെ തലയില്‍ അടിക്കുകയും ചെയ്തു.

പരിക്കേറ്റ വിനയിയെ ജ്യേഷ്ഠന്റെ സുഹൃത്ത് ഷിജിത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നാദാപുരം കസ്തൂരികുളം പെട്രോള്‍ പമ്പിന് മുന്നില്‍ സംഘാംഗങ്ങള്‍ കാര്‍ തടഞ്ഞ് ചില്ല് തകര്‍ത്തു. തുടര്‍ന്ന് ഷിജിത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വളയം പോലീസ് വിനയിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മുഹമ്മദ് ഷാദില്‍ (20), നജാദ് (18), മുഹമ്മദ് സിയാദ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. ഷിജിത്തിന്റെ പരാതിയില്‍ നാദാപുരം പോലീസും വേറെ കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുന്നു.