കൊച്ചി: ജി.എസ്.ടി. ഉദ്യോഗസ്ഥരെന്ന് വ്യാജേന വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേരെ കോടനാട് പോലീസ് അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25-ന് വൈകുന്നേരം ഐമുറി ഭാഗത്തുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് സംഭവം.

ജി.എസ്.ടി. ഇൻ്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ പ്രതികൾ, വ്യാപാരിയുടെ രേഖകളിൽ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പിഴ ഒഴിവാക്കാൻ ആയിരം രൂപ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇത്രയും ചെറിയ തുക ജി.എസ്.ടി. ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെടുന്നതിൽ സംശയം തോന്നിയ വ്യാപാരി ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന്, സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടി. ആൾമാറാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ. സി.എ. സാജു, എ.എസ്.ഐ.മാരായ പി.ജെ. സിജോ, മനോജ്, സി.പി.ഒ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.