തിരുവനന്തപുരം: വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ജി.ആർ. അനിൽ. സിദ്ധാർഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുടുംബമാണെന്നും കേസന്വേഷണത്തിന്റെ കാര്യത്തിൽ അവർക്ക് പരാതികളില്ലെന്നും മന്ത്രി പറഞ്ഞു.

സിദ്ധാർഥന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം. ക്യാമ്പസുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കർശന നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതാണ് ഇപ്പോൾ ചെയ്യുന്നതും. ഇത്തരം കാര്യങ്ങളിൽ കുറ്റക്കാർക്ക് അനുകൂലമായ ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.

അതിനോടൊന്നും പക്ഷപാതം സ്വീകരിക്കുന്നവരല്ല ഞങ്ങൾ എന്ന് അവർക്കറിയാം. തെറ്റുകാർക്കെതിരെ നടപടി വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത് രാഷ്ട്രീയ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു