തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്‌ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം മന്ത്രി സമ്മതിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സബ്‌സിഡിയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്‌സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനം ഉയർന്നതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ ഇടപെടൽ തുടങ്ങിയത്.

അതേ സമയം, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്‌പെഷ്യൽ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്‌പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി ഇനങ്ങൾ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്.

സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതൽ പ്രവർത്തനം തുടങ്ങുക. സർക്കാർ സബ്‌സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലെ അതേ വിലയിൽ സാധാരണക്കാരന് ലഭ്യമാക്കുമെന്നാണ് സർക്കാർ വാഗ്ദാനം.

നോൺ സബ്‌സിഡി സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ പത്ത് മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളിൽ മുൻകൂർ കൂപ്പണുകൾ നൽകും.കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റോറുകൾ,ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നിവ മുഖനയാണ് ചന്തകൾ പ്രവർത്തിക്കുക.