തിരുവനന്തപുരം: അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ല. അമ്മയെ തകര്‍ത്തവര്‍ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

"സുരേഷ് ഗോപിയുടെ കൈയ്യില്‍ നിന്ന് 50,000 രൂപ, മോഹന്‍ ലാലിന്റെ കൈയ്യില്‍ നിന്നും 50,000 രൂപ, മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും 50,000 രൂപ. ഈ മൂന്നു പേരില്‍ നിന്നുമായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു. അവര്‍ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേര്‍ക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവര്‍ക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകര്‍ത്തിരിക്കുകയാണ്" ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മ നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാം. താന്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയ്യില്‍ നിന്ന് കാശ് എടുത്താണ് ഈ സംഘടന പടുത്തുയര്‍ത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.