തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാ രംഗത്ത് ഉണ്ടായ കോളിളക്കത്തെ കുറിച്ചു പ്രതികരിക്കാതെ ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവില്‍ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. അത് അവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ക്രൈം എഡിജിപി മേല്‍നോട്ടം വഹിക്കുന്ന സംഘത്തില്‍ നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി -, ഐശ്വര്യ ഡോങ്ക്റെ, അജിത്ത് വി, എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാകുക. ആക്ഷേപം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും.

മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.