അങ്കോല: ഷിരൂരിലെ തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ഗംഗാവാലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറിയുടെ വാട്ടര്‍ സ്റ്റാന്‍ഡ് കണ്ടെത്തിയത്. ലോഹഭാഗം തന്റെ ലോറിയുടെതാണെന്ന് ഉടമ സ്ഥിരീകരിച്ചു. മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അങ്ങനെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

അതേസമയം ഗംഗാവാലി പുഴയിലെ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ വീണ്ടും ആരംഭിക്കും. നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്തെ മണ്ണ് മാറ്റുന്നതടക്കമുള്ളകാര്യങ്ങള്‍ നാളെ ചെയ്യും. ഗോവ തുറമുഖത്തു നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോ?ഗിച്ചാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവര്‍ത്തനം.

ജൂലൈ പതിനാറിനാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ 11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.