ഹരിപ്പാട്:കരുവാറ്റ ആശ്രമം ജങ്ഷന് സമീപം ജിംനേഷ്യത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടൻപാട്ടിനിടയിൽ സംഘർഷം. യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു.മറ്റ് രണ്ടുപേർക്ക് സാരമായ പരിക്കുണ്ട്.സംഭവത്തിൽ സഹോദരന്മാർ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.കരുവാറ്റ കളത്തിൽ പറമ്പിൽ രജീഷ് (കണ്ണൻ 31),കന്നുകാലിപാലം പറമ്പിൽ തെക്കതിൽ ശരത് (36)എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.സംഘർഷത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയ സുഹൃത്തുക്കളായ രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയവർ തടഞ്ഞുനിർത്തി മർദിക്കുകയും വയറ്റിലും നെഞ്ചിലും കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നുവെന്നാണ് വിവരം.ഇരുവരെയും വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരുവാറ്റ പുതുവിളയിൽ ബിപിൻ (കണ്ണൻ -29), സഹോദരൻ ബിജിലാൽ (ഉണ്ണി -26), ഇവരുടെ സുഹൃത്ത് താമല്ലാക്കൽ ശങ്കര വിലാസത്തിൽ ജിതിൻകുമാർ (കണ്ണൻ -26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികൾ കുത്താൻ ഉപയോഗിച്ച് കത്തി പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.ഹരിപ്പാട് എസ്.എച്ച്.ഒ വി എസ്. ശ്യാംകുമാർ, സബ് ഇൻസ്‌പെക്ടർ സവ്യസാചി, സീനിയർ സി.പി.ഒമാരായ അജയകുമാർ, മഞ്ജു, സുരേഷ് കുമാർ, സി.പി.ഒമാരായ നിഷാദ്, സജാദ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.