മഞ്ചേരി:സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞുവീണു.മഞ്ചേരി കോഓപറേറ്റിവ് കോളജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു നടത്തിയ ഡി.ജെ പാർട്ടിക്കിടയിലാണ് സംഭവം.പരിപാടിക്കിടെ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.

ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ സംഘടിപ്പിച്ചത്.പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ച് ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു.ഇതോടെ കോളജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണു.

ഒമ്പത് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചശേഷവും ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി ആശുപത്രിയിൽ വെച്ചും കുഴഞ്ഞുവീണു.കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളായ പ്രതീഷ്മ (20), സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹർഷ (20), തൗഫിയ (19), സിദ്ധി (19) തുടങ്ങിയവരാണ് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.എല്ലാവരുടെയും രക്ത പരിശോധന നടത്തിയെന്നും ആരുടെയും നില ഗുരുതരമല്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി ജെ പാർട്ടി നടത്തിയത്.ടാർപോളിൻ ഉപയോഗിച്ച് പ്രത്യേക സൗകര്യം ഒരുക്കിയാണ് ഡി ജെ പാർട്ടിക്ക് സ്ഥലം സൗകര്യം ഒരുക്കിയിരുന്നത്.ഇവിടെ വച്ചായിരുന്നു വിദ്യാർത്ഥികളുടെ പാട്ടും ഡാൻസും.ശബ്ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ചതെന്ന് അദ്ധ്യാപകർ പറയുന്നു.ഇതിനകത്ത് ചൂട് കൂടിയതും ഏറെസമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് അദ്ധ്യാപകരുടെ വിശദീകരണം.