തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട പിടികൂടി. സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തിയ ഒരു കിലോ തൂക്കമുള്ള സ്വർണ ബിസ്‌ക്കറ്റുകളുമായി വിമാനയാത്രക്കാരനെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ ഷാർജയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ പശ്ചിമബംഗാൾ സ്വദേശി അരൂപ് മണ്ഡലിനെയാണ് എയർ ഇന്റലിജൻസ് വിഭാഗം അറസ്റ്റുചെയ്തത്.

ഇയാൾ ഇരുന്ന സീറ്റിനടിയിൽനിന്ന് ഏഴ് സ്വർണ ബിസ്‌ക്കറ്റുകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സ്വർണ ബിസ്‌ക്കറ്റുകൾക്ക് 52 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

ഇതേവിമാനം തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ആഭ്യന്തര സർവീസായി മുംബൈയിലേക്ക് പോകുന്നുണ്ട്. ഈ വിമാനത്തിലെ ഇതേ സീറ്റ് നമ്പർ ഇയാൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ഈ യാത്രയിലും സ്വർണം കടത്താനായിരുന്നു പദ്ധതി. മുംബൈയിലെത്തിച്ച് മറ്റൊരാൾക്ക് കൈമാറുന്നതിനാണ് പദ്ധതി. ആളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.

കസ്റ്റംസ് അസിസ്റ്റൻഡ് കമ്മിഷണറുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബാൽരാജ് മേനോൻ, ഇൻസ്പെക്ടർമായ എസ്.നിതിൻ, എ.ബീന എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.