- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് ഒരു കിലോ സ്വർണം; 52 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ്; കരിപ്പൂരിൽ ഒരാൾ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. ഒരുകിലോ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെ(42)യാണ് 1.006 കിലോ സ്വർണവുമായി പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ അബുദാബിയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക ചോദ്യംചെയ്യലിൽ സ്വർണമില്ലെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി. ലഗേജ് ഉൾപ്പെടെ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണമിശ്രിതം കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 75-ാമത്തെ സ്വർണക്കടത്ത് കേസാണിത്.



