തിരുവനന്തപുരം: വീടുകളിൽ നടക്കുന്ന പ്രസവത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വീടുകളിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ചാല്‍ കേസ് എടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി.

മലപ്പുറത്ത് കഴിഞ്ഞ ദിവസം 35കാരി വീട്ടില്‍ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. ഈവര്‍ഷം മൂന്നുമാസം കൊണ്ട് 382 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത് എന്നതും സര്‍ക്കാരിനെ കര്‍ശന നടപടിക്ക് പ്രേരിപ്പിക്കുന്നു.

അതുപോല സോഷ്യൽ മീഡിയയിലൂടെ മറ്റും വീടുകളിലെ പ്രസവത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണ്.

വീടുകളിലെ പ്രസവത്തിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നും വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. പ്രതിവര്‍ഷം രണ്ടായിരത്തിലധികം പ്രസവങ്ങള്‍ വീടുകളില്‍ നടക്കുന്നതായി സര്‍ക്കാര്‍ സമ്മതിച്ചങ്കെിലും ആശുപത്രികളിലെ ചികിത്സയ്‌ക്കും വാക്‌സിനുകള്‍ക്കും എതിരെ മുസ്ലിം കേന്ദ്രങ്ങളില്‍ നടക്കുന്ന സംഘടിത വ്യാജ പ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്നതില്‍ സര്‍ക്കാരിന് ഇനിയും വ്യക്തതയില്ല.