കോഴിക്കോട്: മിഠായിത്തെരുവിൽ ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തുന്ന റെയ്ഡിൽ 10 കോടി രൂപയുടെ നികുതിവെട്ടിപ്പ് കൂടി കണ്ടെത്തി. ഇന്നലെ 27 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. കൂടുതൽ രേഖകൾ പരിശോധിക്കുമെന്ന് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

വെട്ടിപ്പ് നടത്തിയ 20 കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇല്ലാത്ത കടകളുടെ പേര് പറഞ്ഞ് ചരക്കുനീക്കം കാണിച്ച് ബില്ലുകൾ തയ്യാറാക്കി നികുതി വെട്ടിപ്പ് നടത്തുകയായിരുന്നു ഇവരുടെ രീതി. കോഴിക്കോട് സ്വദേശി കെ.എസ് അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് എന്നിവരുടെ പേരിലുള്ളതാണ് ഈ കടകളുടെ രജിസ്ട്രേഷൻ.

ഇന്നലെ ലേഡീസ് വേൾഡ് എന്ന കടയിലെ പരിശോധനയ്ക്കിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ കടയ്ക്കുള്ളിൽ പൂട്ടിയിട്ട് ജീവനക്കാർ കയർത്ത് സംസാരിച്ചിരുന്നു. പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.