പത്തനംതിട്ട: ലോകത്തെ 65 രാജ്യങ്ങളുടെ കാളിങ് കോഡുകള്‍ 57 സെക്കന്‍ഡില്‍ പറഞ്ഞ് ഗിന്നസ് ബുക്ക്സ് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് അടൂര്‍ കടമ്പനാട് നിന്നുള്ള നാലാം ക്ലാസുകാരി നേഹ എസ്. കൃഷ്ണന്‍. അമേയ പ്രതീഷ് ,യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാര്‍ജയില്‍ 2024 മെയ് 13ന് ഒരു മിനിറ്റില്‍ 61 രാജ്യങ്ങളുടെ കോഡുകള്‍ പറഞ്ഞ് സ്ഥാപിച്ച റെക്കോഡാണ് 57 സെക്കന്‍ഡില്‍ 65 രാജ്യങ്ങളുടെ കോഡുകള്‍ പറഞ്ഞ് അടൂര്‍ സ്വദേശിനി നേഹ എസ്.കൃഷ്ണന്‍ തിരുത്തിയത്.

നേഹ എസ്. കൃഷ്ണന് പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. അസോസിയേഷന്‍ ഓഫ് ഗിന്നസ് റിക്കാര്‍ഡ് ഹോള്‍ഡേഴ്സ് (ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും, ഫാ. ജോബിന്‍ ജോസ് പുളിവിളയില്‍ മെഡലും സമ്മാനിച്ചു.

പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന പ്രകടനത്തിന് ഗിന്നസ് സുനില്‍ ജോസഫ് മുഖ്യനിരീക്ഷകനായിരുന്നു.

നേഹ തുവയൂര്‍ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോബിന്‍ ജോസ് പുളിവിളയില്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസി എസ്.സി. വി, അധ്യാപിക ശ്രീജ ബി. എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തുവയൂര്‍ശ്രീഹരിയില്‍ ബാങ്ക് ഓഫീസര്‍മാരായ പാര്‍വതി, സനേഷ് കൃഷ്ണന്‍ ദമ്പതികളുടെ മൂത്തമകളാണ് നേഹ. എല്‍.കെ.ജി വിദ്യാര്‍ത്ഥിനി വേദ എസ് കൃഷ്ണന്‍ സഹോദരിയാണ്.