തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ ക്യൂ നിന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 12 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പിലാവ് സ്വദേശി വിനോദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി ആർ റീനാ ദാസ് ശിക്ഷിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമ വിവരം പെൺകുട്ടി കൂടെയുണ്ടായിരുന്ന മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് ഗുരുവായൂർ ടെമ്പിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിൽ 21 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളുൾപ്പടെ 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി.