ആലപ്പുഴയിൽ കാറിൽ ഒളിപ്പിച്ചുകടത്തിയ ഹാൻസിന്റെ ശേഖരം പിടികൂടി. കുത്തിയതോട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനിൽ നിന്നും 6450 പായ്ക്കറ്റ് ഹാൻസുമായി തോട്ടപ്പള്ളി ഷെമി മൻസിലിൽ ഷെമീർ(39), പുറക്കാട് കൈതവളപ്പിൽ അഷ്‌ക്കർ (39) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർ അരുരിൽ വെച്ച് പൊലീസിനെ മറികടന്ന് തീരദേശ റോഡിലുടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

കാറിൽ ബംഗളൂരുവിൽ നിന്ന് കടത്തികൊണ്ടു വന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്ത്. ഇവർ മാസങ്ങളായി നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിവരികയായിരുന്നു. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാൻസ് ഇയാൾ 80 രൂപയ്ക്കാണ് വിറ്റിരുന്നത്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും കോടതിക്ക് കൈമാറി.

പരിശോധനയിൽ നർക്കോട്ടിക് സെൽ ഡിവൈഎസ് പി സി രാജീവ്കുമാർ, കുത്തിയതോട് സബ് ഇൻസ്പെക്ടർ പി ആർ രാജീവ്, എസ് ഐ ബിജുമോൻ, സിപിഒ നിധൻ തുടങ്ങിയവർ പങ്കെടുത്തു.