കൊച്ചി: കടുത്ത പനിയും ഛർദിയുമായി എത്തിയ അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം കളമശേരിയിലാണ് സംഭവം നടന്നത്. കളമശേരി സെൻ്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറി തല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനക്ക് അയച്ചതായി എറണാകുളം ഡിഎംഒ കൂട്ടിച്ചേർത്തു.