കൊച്ചി: മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ ഭർത്താവിന്റെ അനുവാദം വേണ്ടന്ന് ഹൈക്കോടതി.മുസ്ലിം സ്ത്രീക്കു വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അവകാശം സമ്പൂർണ അവകാശമാണെന്നും ഇക്കാര്യത്തിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്നുംകോടതി വ്യക്തമാക്കി.ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.മുസ്ലിം സ്ത്രീകൾക്ക വിവാഹമോചനത്തിനായി ഖുല ഉൾപ്പെടെ കോടതിക്കു പുറത്തുള്ള വിവാഹമോചന മാർഗ്ഗങ്ങൾക്ക് അവകാശമുണ്ടെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി.

മുസ്ലിംസ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹ മോചന മാർഗത്തിന് ഭർത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് വിധിയിൽ കോടതി നിരീക്ഷിച്ചു.തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ മുസ്ലിം സ്ത്രീക്ക് വിവാഹ മോചനം നേടാൻ മാർഗമെന്തെന്ന് ഖുർആനിലും സുന്നയിലും വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീക്ക് വിവാഹ മോചനം നേടാൻ ഭർത്താവിനോട് തലാഖ് ആവശ്യപ്പെടണമെന്നും ഖുല പോലുള്ള മാർഗങ്ങൾ സമ്പൂർണ അവകാശം സ്ത്രീക്കു നൽകുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.ഖുല മാർഗം തേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും കോടതി നേരത്തെ അംഗീകരിച്ച നടപടി ക്രമങ്ങളെയാണു ഹർജിക്കാരൻ ചോദ്യം ചെയ്തത്.തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ ഖാസിയെയോ കോടതിയെയോ ആണ് സമീപിക്കേണ്ടതെന്നും ഹർജിക്കാരൻ വാദിച്ചു.ആ വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.