- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സാഹിത്യരംഗത്തെ ഏറ്റവും വലിയ ക്യാഷ് അവാർഡുമായി ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം വീണ്ടും; ഇത്തവണ ഇരുപത്തിയഞ്ച് പുരസ്കാരങ്ങൾ
കൊല്ലം: ഭാഷാ കേസരി പുരസ്കാരവും ഒപ്പം സാഹിത്യ രംഗത്തെ വ്യത്യസ്ത മേഖലകൾക്കായി മറ്റ് ഇരുപത്തിയഞ്ച് പുരസ്കാരങ്ങളുമുൾപ്പെടെ ഏഴരലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്തുകൊണ്ട് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് 2020-ൽ തുടക്കം കുറിച്ച ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാര മേള വഴി നിരവധി സാഹിത്യ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലും ഇതുപോലെയുള്ള പുരസ്‌കാരങ്ങൾ മലയാള സാഹിത്യ സാംസ്‌കാരിക രംഗത്തിന് വീണ്ടും പ്രചോദനമേകുമെന്നുമുള്ള വിശ്വാസത്തിലുമാണ് വീണ്ടും ഈ സാഹിത്യോത്സവത്തിന് അരങ്ങൊരുങ്ങുന്നത്. ഈ പുരസ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മലയാളഭാഷയ്ക്കുള്ള സമഗ്രസംഭാവനയ്ക്കുള്ള 'ഭാഷാ കേസരി' പുരസ്കാരത്തിന് അർഹരാകുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. ഇത് മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക കൂടിയാണ് ഇത്.
മലയാള ഭാഷയുടെ ഈ ഏറ്റവും വലിയ പുരസ്കാരമേളയിൽ നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളാവേണ്ട പുതുതലമുറയുടെ ഒരു വലിയ പ്രാതിനിധ്യം ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇത്തവണത്തെ പുരസ്കാരത്തിന്റെ പ്രത്യേകത. അതിനാൽ സ്കൂൾ കോളേജ് തലത്തിൽ നിന്നു തന്നെ മികച്ച ഭാഷാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്കും ഇത്തവണ പുരസ്കാരങ്ങൾ ഉണ്ടാവും. പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ഭാഷാകേസരി പുരസ്കാരം ഒഴിച്ചുള്ള സമ്മാനങ്ങളെല്ലാം തന്നെ ഇത്തവണ മുപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ള പ്രതിഭകൾക്ക് നൽകാനാണ് സംഘാടക സമിതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മലയാള ഭാഷയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഭാഷാ കേസരി പുരസ്കാരത്തിനൊപ്പം നൽകുന്ന മറ്റു പുരസ്കാരങ്ങൾ ഇവയാണ്:
മികച്ച നോവലിസ്റ്റ്, മികച്ച തിരക്കഥാകൃത്ത്, മികച്ച കഥാകൃത്ത്, മികച്ച കവി,മികച്ച ഗാനരചയിതാവ്, മികച്ച ജീവചരിത്രകാരൻ, മികച്ച യാത്രാവിവരകൻ, മികച്ച നിരൂപകൻ മികച്ച ഭാഷാ ഗവേഷകൻ, മികച്ച പരിഭാഷകൻ, മികച്ച ബാലസാഹിത്യകാരൻ, മികച്ച ലേഖകൻ, മികച്ച വൈജ്ഞാനിക സാഹിത്യകാരൻ,
മികച്ച ഹാസ്യകഥാകാരൻ, മികച്ച പാഠ്യ പുസ്‌തക രചയിതാവ്, സ്കൂൾ/കോളേജ് വിദ്യാർത്ഥികളിലെ മികച്ച ഗ്രന്ഥകാരൻ, മികച്ച ഹ്രസ്വ സാഹിത്യ രചയിതാവ്, മികച്ച കുറ്റാന്വേഷണ രചയിതാവ്, മികച്ച അക്കാദമിക്കൽ/ പ്രൊഫഷണൽ ബയോഗ്രഫി രചയിതാവ്, മികച്ച ഗ്രന്ഥശാല,മികച്ച പ്രസാധകൻ,
മികച്ച സ്കൂൾ /കോളേജ് തല ഗ്രന്ഥശാല, മികച്ച സ്കൂൾ /കോളേജ്- ടാലന്റ്/ ലിറ്റററി ക്ലബ്, മികച്ച സ്കൂൾ /കോളേജ് മാഗസിൻ, മികച്ച സ്ഥാപന/കമ്പനി തല മാഗസിൻ എന്നിവയാണ്.
2025 ജൂലൈ 31 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. കൊല്ലം പുനലൂരുള്ള ഐക്കരക്കോണം ലൈബ്രറിയിലേക്ക് ആണ് അപേക്ഷകൾ അയക്കേണ്ടത്.
രചനകൾ അയക്കേണ്ട വിലാസം ( തപാൽ മാർഗ്ഗം )
ഐക്കരക്കോണം പബ്ലിക് ലൈബ്രറി & റീഡിങ് റൂ, കക്കോട് പി.ഒ പുനലൂർ, കൊല്ലം 6691331
ഫോൺ : 9539000535, 8921344035
മലയാളസാഹിത്യത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതും യുവതലമുറയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതുമായ ഒരു പുരസ്കാരമേളയാണ് ഇത്തവണ ഇൻഡി വുഡ് സംഘടിപ്പിക്കുന്നതെന്ന്, പ്രോജക്ട് ഇൻഡിവുഡ് സ്ഥാപക ചെയർമാൻ കൂടിയായ ഏരീസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സർ സോഹൻറോയ് പറഞ്ഞു. മലയാള ഭാഷയ്ക്കായി മറ്റാരും നടത്താത്ത ഒരു പുരസ്കാര മേള യാണ് ഇൻഡിവുഡ് സംഘടിപ്പിച്ചു വരുന്നതെന്ന് പ്രശസ്ത സാഹിത്യകാരനും കവിയും ആയ ശ്രീ കെ. ജയകുമാർ ഐഎഎസ് ( Rtd) പറഞ്ഞു. പ്രസ് കോൺഫറൻസിൽ പ്രദർശിപ്പിച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു ഇരുവരും.
കേരള സാഹിത്യ അക്കാദമി ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി. ആർ. സുധീഷ്, ഒ. വി വിജയൻ പുരസ്കാര ജേതാവ് മധു അലനല്ലൂർ, അധ്യാപക അവാർഡ് ജേതാവ് ( ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ) അച്യുതൻ പനച്ചിക്കുത്ത്, ഏരീസ് ഗ്രൂപ്പ് പ്രോജക്ട് മാനേജർ അരുൺ കരവാളൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സമഗ്ര സംഭാവനയ്ക്കുള്ള അഞ്ചു ലക്ഷത്തിയൊന്ന് രൂപയുടെ ഭാഷാകേസരി പുരസ്കാരത്തിന് കഴിഞ്ഞപ്രാവശ്യം അർഹനായ വ്യക്തി കൂടിയാണ് ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കൂടി കരസ്ഥമാക്കിയ ശ്രീ. കെ ജയകുമാർ ഐ എ എസ് ( റിട്ടയേഡ്). കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നായിരുന്നു അദ്ദേഹം കഴിഞ്ഞ തവണ ഭാഷാകേസരി പുരസ്കാരം ഏറ്റുവാങ്ങിയിരുന്നത്.