തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ലെന്നും സമഗ്രാന്വേഷണം വേണമെന്നും അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് വിശേഷിപ്പിച്ച ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ നിലപാടിനെയാണ് ജഗദീഷ് തിരുത്തിയത്.

അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ജഗദീഷ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനെ തിരുത്തിയ ജഗദീഷ് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

'അമ്മയുടെ പ്രതികരണം വൈകിയതില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതില്‍ നിന്ന് അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്നാല്‍ വിജയിച്ച നടികളോ നടന്മാരോ വഴി വിട്ട പാതയിലൂടെയാണ് വിജയം വരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. ഈ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റി തന്ന വിവരമനുസരിച്ചാണ് പറയുന്നത്. അല്ലാതെ എനിക്ക് വ്യക്തിപരമായി നേരത്തേ അറിയാമായിരുന്നു കാര്യങ്ങളല്ല', ജഗദീഷ് പറഞ്ഞു.

'വാതില്‍ലില്‍ മുട്ടി എന്ന് ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. അമ്മ എന്ന സംഘടനയും വാദിക്കുന്നത് അത് തന്നെയാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പല തൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ ചോദിക്കാന്‍ പാടില്ല എന്ന പക്ഷക്കാരമാണ് ഞാന്‍. അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അത് ഭാവിയില്‍ നടക്കുന്നത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം', ജഗദീഷ് കൂട്ടിച്ചേര്‍ത്തു.