കണ്ണൂർ: മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മർദമാണ് കോൺഗ്രസ് ലീഗിന് നൽകുന്നത്. അതിനാൽ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുള്ള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

കോൺഗ്രസ് തെറ്റായ വഴിയിലെന്ന് ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ. ഫലസ്തീൻ വിഷയത്തിൽ ശശി തരൂർ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിർപ്പാണുള്ളത്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റം. എൽഡിഎഫിലേക്ക് ലീഗിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ജയരാജൻ പറഞ്ഞു.

കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ആ പണം കേരളം മുഴുവൻ ചലിക്കുകയാണ്. ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരം. എല്ലാ പണവും ഒന്നിച്ച് കൊടുക്കാൻ കഴിയുമോ?. കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു. പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.