മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ തന്നെ പി ആര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആര്‍ എജന്‍സിയുടെ ആവശ്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒരു പി ആര്‍ ഏജന്‍സിയുമായും ബന്ധമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു. ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിന്റെ 'സ്വര്‍ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

ഇടതുപക്ഷത്തെ ശക്തനായ പോരാളിയാണ് കെ ടി ജലീല്‍ എന്നും ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കെ ടി ജലീല്‍ ഇളയ സഹോദരനാണ്. കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കാനായത് അംഗീകാരമാണെന്നും കെ ടി ജലീലിന്റെ ഭൗതികമായ വിജയമാണ് ചടങ്ങിലെ പങ്കാളിത്തമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സ്വര്‍ഗം എന്നത് ഏവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ജലീലിന്റെ പുസ്തകം വിളിച്ചു പറയുന്നു. ഗാന്ധിജിയുടെ പ്രസക്തി ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വര്‍ണക്കടത്ത്, ഹവാല പണം ഏറ്റവും അധികം പിടികൂടിയത് മലപ്പുറത്തുനിന്നാണെന്നും ഇത് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രം അച്ചടിച്ചത്. ഹിന്ദു പത്രത്തിലെ വാക്കുകള്‍ ഏറ്റെടുത്ത് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. സംഭവം വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് കത്തയച്ചു. ഇതോടെയാണ് ഹിന്ദുപത്രം വിശദീകരണവുമായി രംഗത്തുവന്നത്.