തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ പീഡന - ആത്മഹത്യാ പ്രേരണാ കേസില്‍ ഒന്നാം പ്രതി ബിനോയിയും ഗര്‍ഭച്ചിദ്രത്തിന് മരുന്നു വാങ്ങി സഹായിച്ച റ്റാറ്റു സ്റ്റുഡിയോക്കാരുമടക്കം 3 പ്രതികളുടെ റിമാന്റ് കാലാവധി പോക്‌സോ കോടതി 21 വരെ നീട്ടി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതികളുടെ റിമാന്റ് കാലാവധി ദീര്‍ഘിപ്പിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഒന്നാം പ്രതി നെടുമങ്ങാട് വെള്ളനാട് സ്വദേശി ബിനോയി (21), വിദ്യാര്‍ത്ഥിയുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള മരുന്ന് വാങ്ങി നല്‍കിയതുള്‍പ്പെടെ ഒന്നാം പ്രതിയെ സഹായിച്ച രണ്ടും മൂന്നും പ്രതികളും കുന്നുകുഴിയില്‍ റ്റാറ്റു സ്റ്റുഡിയോ നടത്തിപ്പുകാരുമായ കരകുളം കിഴക്കേല വാര്‍ഡില്‍ അമ്മന്‍ കോവിലിന് സമീപം മണലിത്തല സദനം വീട്ടില്‍ രമ്യാ ഗോപന്‍.ജി.ബി , ആനയറ കടകംപള്ളി എം.സി.സി ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന വിശാഖ് എന്ന കിച്ചു എന്നിവരെയാണ് റിമാന്റ് നീട്ടി ജയിലിലേക്ക് തിരിച്ചയച്ചത്.

രമ്യയെയും വിശാഖിനെയും കുന്നുകുഴിയിലെ റ്റാറ്റു സ്റ്റുഡിയോയില്‍ നിന്നുമാണ് പൂജപ്പുര പോലീസ് പിടികൂടിയത്.
തലസ്ഥാന നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജൂണ്‍ 10 നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി 17 ന് മരിച്ചു. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ആയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ബിനോയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2 മാസം മുമ്പ് ഇയാള്‍ ഉപേക്ഷിച്ചു പോയി.

ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. ഇത് അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. പ്രതിയുടെ അക്കൗണ്ടിലാണ് യൂടുബ് അക്കൗണ്ട് പണം വന്നിരുന്നത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബിനോയിയെ പോക്‌സോ കോടതി ജൂണ്‍ 27 ന് വീണ്ടും 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരേത്തേ 2 ദിവസം കസ്റ്റഡി നല്‍കിയിട്ടും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൂജപ്പുര പോലീസിന്റെ രണ്ടാം കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിയെ വീണ്ടും 27-06-2024 മുതല്‍ 29-06-2024 വരെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് കോടതി ഉത്തരവ്. പ്രതി പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലങ്ങള്‍, ഗര്‍ഭച്ചിദ്രത്തിന് വിധേയമാക്കിയ സ്ഥലം, ഗര്‍ഭചിദ്ര മരുന്ന് നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് ഉള്ള തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്ക് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.