- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയൽതോട് കൈയേറ്റം; സർക്കാരിനെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജി ചെലവ് സഹിതം തള്ളി കോടതി ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ഭൂമിയായ കരിയൽ തോട് കൈയേറി ഉടമസ്ഥവകാശം സ്ഥാപിച്ച് കിട്ടാൻ സർക്കാരിനെ പ്രതിയാക്കി സ്വകാര്യ വ്യക്തി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം അഡീഷണൽ മുനിസിഫ് ജയന്ത് ചെലവ് സഹിതം തള്ളി ഉത്തരവായി.
സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, തിവനന്തപുരം ജില്ലാ കളക്ടർ, ചെറുകിട ജലസേചനവകുപ്പ് സൂപ്രണ്ടിങ് ഇഞ്ചിനീയർ, തിരുവനന്തപുരം താലൂക്ക് തഹസിൽദാർ, മുട്ടത്തറ വില്ലേജ് ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി മണക്കാട് സ്വദേശിനി ഐഷാബീവി മകൾ നസീമ നൽകിയ ഹർജിയാണ് സർക്കാർ ഭൂരേഖകൾ അംഗീകരിച്ച് കോടതി ചെലവ് സഹിതം തള്ളിയത്.
ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ദുരന്ത നിവാരണ നിയമ പ്രകാരം 2016ൽ അന്നത്തെ ജില്ല കളക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ കരിയിൽതോടിന്റെ കയ്യേറ്റഭാഗം ഹർജിക്കാരിയിൽ നിന്ന് സർക്കാർ തിരിച്ചു പിടിച്ചിരുന്നു. കരിയിൽ തോടിന്റെ സിംഹഭാഗവും ഹർജിക്കാരി കയ്യടക്കി വച്ചതിന് ശേഷം ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടുന്നതിലേക്കായിരുന്നു കോടതിയെ സമീപിച്ചത്.
മുട്ടത്തറ വാർഡിലെ ത്രിമൂർത്തി നഗറിന് പുറകിലൂടെയാണ് കരീയൽ തോട് ഒഴുകുന്നത്. നഗര സഭയിലെ അഞ്ച് പ്രധാന വാർഡുകളായ മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, ശ്രീവരാഹം എന്നിവയിലെ മഴവെള്ളം കരീയിൽ തോട് വഴി ഒഴുകിയാണ് പാർവ്വതി പുത്തനാറിൽ ചെന്ന് ചേരുന്നത്. സ്വകാര്യ വ്യക്തികൾ കരീയിൽ തോട് കയ്യേറിയതിനാൽ നിലവിൽ മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് അസാധ്യമായിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തും ഈ അഞ്ച് വാർഡുകളിൽ പലസ്ഥലത്തും വെള്ളം കേറി ജനജീവിതം ദുസ്സഹമാക്കിയിരുന്നു.