തിരുവനന്തപുരം: വർക്കലയിൽ മാതൃ സഹോദരന്റെ വെട്ടേറ്റ് യുവതി മരിച്ച വർക്കല അയിരൂർ ഷാലു കൊലക്കേസിൽ പ്രതിക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാല കൃഷ്ണനാണ് ജാമ്യഹർജി തള്ളിയത്.

ഏപ്രിൽ 28 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിന്റെ മാതൃസഹോദരനുമായ ചെമ്മരുതി ചാവടിമുക്ക് വിളയിൽ വീട്ടിൽ ഇങ്കി അനിൽ എന്ന അനിലിനാണ് ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയ കുറ്റാരോപണം ആരോപിക്കപ്പെടുന്ന പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. ആദ്യ ജാമ്യ ഹർജി തള്ളിയ വർക്കല മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.

വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലു (36) ആണ് വെട്ടേറ്റ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 2022 ഏപ്രിൽ 28 ന് ഉച്ചക്കാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരൻ ഇങ്കി അനിൽ എന്നറിയപ്പെടുന്ന അനിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ സ്‌കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ഷാലുവിനെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനെ വിവരം തുടർന്ന് അയിരൂർ പൊലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു. കടം കൊടുത്ത പണം തിരികെ കൊടുക്കാത്ത വിരോധത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്.