- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൻപാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസ്; വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ വിസ്താരം വീഡിയോ കോൺഫറൻസിലൂടെ; സാക്ഷികൾ ഉടൻ നാട്ടിലെത്തില്ലെന്ന് പൊലീസ്
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് മുഖ്യ പ്രതിയായ കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ, വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ സാക്ഷി വിസ്താരം, വീഡിയോ കോൺഫറൻസിലൂടെ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കമ്മീഷൻ വിസ്താരം നടത്താൻ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു. വിദേശത്തുള്ള സാക്ഷികൾ സമീപ ഭാവിയിലൊന്നും നാട്ടിലെത്തില്ലെന്ന് മ്യൂസിയം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് സാക്ഷി വിസ്താരത്തിന് മജിസ്‌ട്രേട്ട് കമ്മീഷനെ നിയോഗിച്ചത്.
പ്രോസിക്യൂഷന് പ്രസക്തവും അവശ്യവുമായ മൂന്നും നാലും സാക്ഷികളും യു എസ് എ യിൽ സ്ഥിരതാമസക്കാരുമായ പി.സി.മാത്യു, സഞ്ജു മാത്യു എന്നിവരെയാണ് വിസ്തരിക്കേണ്ടത്. പ്രതികളുടെ വെട്ടേറ്റ് ഫ്രാൻസിസ് ഓടിക്കയറിയത് ഇവരുടെ വീട്ടിലാണ്. ഇവരുടെ കൺമുന്നിലിട്ട് വീണ്ടും മരണം ഉറപ്പാക്കുകയായിരുന്നു. ദൃക്‌സാക്ഷികളായ വീട്ടുകാരുടെ വായ് മൊഴി തെളിവ്, പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകൽ എന്നിവ അത്യന്താപേക്ഷിതമാകയാൽ ഇവരെ ഒഴിവാക്കാനാവില്ലെന്നും വിസ്തരിക്കണമെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ചാണ് മുൻ ജഡ്ജി എൽ. ജയവന്ദ് ഉത്തരവിട്ടത്. രണ്ടാം ജുഡീഷ്യൽ മജിസ്ട്രേട്ട് എ. അനീസയെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്.
കോടതിയിൽ നേരിട്ടു നടത്തുന്ന സാക്ഷി വിസ്താര തെളിവെടുപ്പിനായി പ്രോസിക്യൂഷൻ ഭാഗം 15 മുതൽ 19 വരെ സാക്ഷികൾ നവംബർ 17നും 20 മുതൽ 22 വരെ സാക്ഷികൾ 18 ന് ഹാജരാകാനും നിലവിലെ ജഡ്ജി പ്രസുൻ മോഹൻ ഉത്തരവിട്ടു. വഞ്ചിയൂർ വില്ലേജിൽ കുന്നുകുഴി ബാർട്ടൺഹിൽ കോളനി സ്വദേശികളായ അനിക്കുട്ടൻ എന്ന അനിൽകുമാർ (കൃത്യസമയം 20 വയസ്) , കുട്ടൻ എന്ന ബിനു (19) , കണ്ണമ്മൂല സ്വദേശി രാജേഷ് (21) , കുന്നുകുഴി സ്വദേശി ദിലീപ് (19) എന്നിവരാണ് ഫ്രാൻസിസ് കൊലക്കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ.
1998 ഓഗസ്റ്റ് 2 ന് വൈകി 7 നാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഫ്രാൻസിസും രണ്ടാം പ്രതിയുമായി കുന്നുകുഴി ജംഗ്ഷന് സമീപം വെച്ച് 5.45 ന് വാക്കുതർക്കമുണ്ടായതിന്റെ വിരോധം തീർക്കുകയായിരുന്നു. പ്രതികൾ രാത്രി 7.05 മണിക്ക് കുന്നുകുഴി കലാവിഹാർ ലെയിനിൽ വെട്ടുകത്തികളും കമ്പികളുമായി എത്തി, കുന്നുകുഴിയിലേക്ക് കൂട്ടുകാരനൊപ്പം നടന്നു പോകുകയായിരുന്ന ഫ്രാൻസിസിനെ വെട്ടുകത്തി കൊണ്ട് വെട്ടാനോടിച്ചു. തുടർന്ന് മൂന്നും നാലും സാക്ഷികൾ താമസിക്കുന്ന വീട്ടിൽ ഫ്രാൻസിസ് കയറിയ സമയം ഹാൾ മുറിക്കുള്ളിലിട്ട് തലയിൽ രണ്ടു വെട്ടിയും വെട്ടു കൊണ്ട് സെറ്റിയിൽ വീണ സമയം ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകയും ഫ്രാൻസിസ് തടയുകയും ചെയ്തു. ഫ്രാൻസിസ് അവിടെ നിന്നും ഓടി രക്ഷപ്പെടാതിരിക്കുന്നതിനായി വീണ്ടും വെട്ടി മരണം ഉറപ്പാക്കി. പ്രതികൾ, കൊലപാതകം, ഗൂഢാലോചന, കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്. 2004 ലാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ ദീർഘകാലം ഒളിവിൽ പോയതിനാലാണ് വിചാരണ വൈകിയത്.