- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസ്; കുഞ്ഞിന്റെ അമ്മ ചിത്തിരക്ക് മേൽ കുറ്റം ചുമത്താനുത്തരവ്; ഡിസംബർ 21 ന് പ്രതി ഹാജരാകണം
തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസിൽ കുഞ്ഞിന്റെ മാതാവായ നെടുമങ്ങാട് സ്വദേശിനി ചിത്തിരക്ക് മേൽ കുറ്റം ചുമത്താൻ തലസ്ഥാനത്തെ വിചാരണക്കോടതി ഉത്തരവിട്ടു. കുറ്റം ചുമത്തലിന് ഡിസംബർ 21 ന് പ്രതി ഹാജരാകാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു. കേസിലെ ഏക പ്രതി നെടുമങ്ങാട് പനവൂർ വില്ലേജിൽ മാങ്കുഴി തോട്ടിൻകര വീട്ടിൽ ബീന മകൾ ചിത്തിര (28) യാണ് ഹാജരാകേണ്ടത്. പൊലീസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി നേരിട്ടു തയ്യാറാക്കുന്ന കോടതി കുറ്റപത്രമാണ് പ്രതിയെ വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് സെഷൻസ് കേസിൽ വിചാരണക്ക് മുന്നോടിയായി പ്രതിക്കു മേൽ കോടതി കുറ്റം ചുമത്തുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 201(തെളിവ് നശിപ്പിക്കൽ) , ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75 (കുഞ്ഞിനെ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും സാദ്ധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് കോടതി പ്രതിക്കെതിരെ സെഷൻസ് കേസെടുത്തത്.
2020 നവംബർ 29 നാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നത്. പ്രതി മറ്റാരിൽ നിന്നോ അവിഹിതമായി ഗർഭം ധരിച്ച വിവരം നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും രഹസ്യ കാമുകനിൽ നിന്നും കളവ് പറഞ്ഞ് മറച്ച് വെച്ച് ഒരുമിച്ച് ജീവിക്കാൻ അവിഹിതത്തിലൂടെ പൂർണ്ണ ഗർഭിണിയായ പ്രതി പ്രസവിക്കുന്നതിനായി ഗരുഡക്കൊടി എന്ന ചെടിയുടെ വേരും ഇളം പപ്പക്കയും ചേർത്തരച്ച് നാട്ടുമരുന്ന് തയ്യാറാക്കി രാവിലെ കഴിച്ചതിനെ തുടർന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടിനുള്ളിൽ പരമ്പിൽ കിടന്ന് പര സഹായമില്ലാതെ പൂർണ്ണ വളർച്ചയെത്തിയ ഒരാൺ കുഞ്ഞിനെ പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖം കൈ കൊണ്ടമർത്തി ഗ്യാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സാരിയിലും ബെഡ്ഷീറ്റുകളിലുമായി പൊതിഞ്ഞ് ആരുമറിയാതെ പിറ്റേന്ന് രാവിലെ വീട്ട് കോമ്പൗണ്ടിൽ കിണറിന് സമീപം മൺവെട്ടി ഉപയോഗിച്ച് ആഴത്തിൽ സ്വയം കുഴി കുത്തി മൃതശരീരം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചും കുഞ്ഞിനെ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും ബാദ്ധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നുമാണ് കേസ്.