- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി കേസിൽ ഡോ.ഷാജി മാത്യു റിമാൻഡിൽ; തിരുവനന്തപുരം ജില്ലാ ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് വിജിലൻസ് കോടതി
തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ: ഷാജി മാത്യൂസിനെ കൈക്കൂലി ട്രാപ്പ് കേസിൽ റിമാന്റ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണുത്തരവ്. പ്രതിയെ ജില്ലാ ജയിലിൽ 14 ദിവസത്തേക്ക് വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി ജി.ഗോപകുമാർ റിമാന്റ് ചെയ്തു.
ഫിനോഫ്തലിൻ പൊടി വിതറിയ കറൻസി നോട്ടുകൾ പരാതിക്കാരന് നൽകി വിജിലൻസ് കെണിയൊരുക്കിയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഒ പിയിൽ വച്ച് രോഗിയുടെ ബന്ധുവിൽ നിന്ന് 3,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. നവംബർ 4 നാണ് സംഭവം നടന്നത്. സർജറിക്ക് മുമ്പ് കൈക്കൂലി വാങ്ങുന്ന ശീലമുള്ള ഡോക്ടർ അത് ലഭിക്കാത്തതിനാൽ സർജറിക്ക് ശേഷം സിസ്ചാർജ് ചെയ്യുന്നതിനായി 3,000 രൂപ ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് വിജിലൻസ് കേസ്.
രാവിലെ പത്തരയോടെയായിരുന്നു സംഭവം. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇലവുംതിട്ട സ്വദേശിയുടെ മകൻ അജീഷിന്റെ പരാതിയിലാണ് അറസ്റ്റ്. ശസ്ത്രക്രിയക്ക് 3,000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറിക്ക് മുമ്പ് തുക നൽകണമെന്നതാണ് ഡോക്ടറുടെ രീതി. അത് ലഭിക്കാതെ വന്നപ്പോഴാണ് ഡോക്ടർ കൈക്കൂലി ചോദിച്ചത്. 3,000 രൂപ കൊടുത്താൽ ഡിസ്ചാർജ് എഴുതാമെന്ന് ഡോക്ടർ അജീഷിനെ അറിയിക്കുകയായിരുന്നു. ഈ വിവരം അജീഷ് തൊട്ടടുത്ത് തന്നെ പ്രവർത്തിക്കുന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ അറിയിച്ചു.
തുടർന്ന് വിജിലൻസ് ഡി വൈ എസ് പി. ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ കെണിയൊരുക്കി. രാവിലെ ഒ പിയിലെത്തി പണം കൈമാറാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. പരാതി നവംബർ 4 ന് രാവിലെ തന്നെ ലഭിച്ചിരുന്നതിനാൽ രാവിലെ വിജിലൻസ് സംഘം മാർക്ക് ചെയ്ത നോട്ടുകൾ അജീഷിന് കൈമാറി. തുടർന്ന് ഇയാളെ ഡോക്ടറുടെ അടുത്തേക്ക് വിട്ട ശേഷം ഉദ്യോഗസ്ഥർ മാറി നിന്നു. പണം കൈപ്പറ്റിയതിന് പിന്നാലെ ഡോക്ടർ ഷാജി മാത്യൂസിനെ വിജിലൻസ് സംഘമെത്തി പിടികൂടുകയായിരുന്നു. ഡി വൈ എസ് പി. ഹരി വിദ്യാധരന് പുറമേ ഇൻസ്പെക്ടർമാരായ രാജീവ്, അഷ്റഫ്, അനിൽ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്നതിലോ 8592900900 എന്ന നമ്പറിലോ വാട്‌സ് ആപ്പ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ജനങ്ങളോട് അഭ്യർത്ഥിച്ചു.