തിരുവനന്തപുരം: തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ യാത്രക്കാരുടെ പണവും സ്വർണവും ഐ ഫോണും കവർച്ച നടത്തിയ 2 കേസുകളിൽ പെരുമാതുറ സ്വദേശി സിബി സെബാസ്റ്റ്യൻ എന്ന അഷ്‌റഫിനെ (49) ഏക പ്രതിയാക്കി തമ്പാനൂർ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കഴക്കൂട്ടം കുളത്തൂർ സ്വദേശിയായ വീട്ടമ്മയുടെ 24ഗ്രാം സ്വർണവും 30,000 രൂപയുമടങ്ങുന്ന ബാഗാണ് 2022 മെയ്‌ 16 ന് തമ്പാനൂർ സ്റ്റേഷനിൽവെച്ച് ഇയാൾ കവർന്നത്. ട്രെയിൻ തമ്പാനൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് കടന്ന ഉടൻ ഇയാൾ ബാഗ് പിടിച്ചു പറിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കവർച്ചയ്ക്കിടെ ട്രെയിനിൽ നിന്നു വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു.

2022 ഏപ്രിലിൽ കൊച്ചുവേളി സ്റ്റേഷനിൽവച്ച് കണ്ണൂർ എയർപോർട്ടിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച് കവർച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അന്ന് 20,000 രൂപയും ഐ ഫോണും മറ്റൊരു മൊബൈൽ ഫോണുമടങ്ങിയ ബാഗാണ് ഇയാൾ തട്ടിയെടുത്തത്. ശാർക്കരയിൽ നിന്ന് റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്.