തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട യുവാവിനൊപ്പം താമസിച്ച കേസിൽ യുവതിക്കും കാമുകനുമെതിരെ സിറ്റി ഫോർട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

മുട്ടത്തറ വില്ലേജിൽ വള്ളക്കടവ് വാർഡ് നിവാസിയായ ആതിര (29) ,പാലക്കാട് വെണ്ണക്കര നൂറാണി സ്വദേശി മുഹമ്മദ് നിസാർ (25) എന്നിവരെ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

2022 ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി ഷെയർ ചാറ്റ് വഴിയാണ് രണ്ടാം പ്രതിയെ പരിചയപ്പെട്ടത്. രണ്ടാം പ്രതിയുടെ പ്രേരണയാൽ പ്രായപൂർത്തിയാകാത്ത നാലും ഒമ്പതും വയസ്സ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച് വള്ളക്കടവ് വീട്ടിൽ നിന്നും ഇറങ്ങി പോയി. ഇതിന് ശേഷം രണ്ടാം പ്രതിയോടൊപ്പം പാലക്കാടുള്ള വീട്ടിൽ പോയി ഭാര്യാ ഭർത്താക്കന്മാരായി താമസിച്ച് പ്രതികൾ കുറ്റം ചെയ്തുവെന്നാണ് കേസ്.