കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടനും അഭിഭാഷകനുമായ സി ഷുക്കൂറാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിവരാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും ദുരിതബാധിതര്‍ക്കായി പണം പിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയത്.

സ്വകാര്യ സംഘടനകള്‍ പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്കോ അല്ലെങ്കില്‍ പൊതുഅക്കൗണ്ടിലേക്കോ മാറ്റണം. സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ ഇവര്‍ പിരിച്ചെടുക്കുന്ന തുകയില്‍ സുതാര്യതയുണ്ടാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.