കൊച്ചി: വ്യാജ പുരാവസ്തുക്കളുപയോഗിച്ചു മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രതി ചേർത്ത മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

ബിന്ദുലേഖയ്ക്ക് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്താൽ നിശ്ചിത തുകയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ഇടക്കാല ജാമ്യത്തിൽ വിടണമെന്നുമാണ് ഉത്തരവ്. കേസിൽ ഏഴാം പ്രതിയാണ് ബിന്ദുലേഖ.