കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.

കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കുസാറ്റ് ദുരന്തത്തിൽ ഈ ഘട്ടത്തിൽ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സർക്കാരും സർവകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.

ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ദുരന്തത്തിൽ നാലു തട്ടിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നാണ് സർവകലാശാല കോടതിയെ അറിയിച്ചത്. കേരളത്തിലെ സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

കുസാറ്റിൽ ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ സം?ഗീതനിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പലിന്റെ കത്ത് സർവകലാശാല രജിസ്ട്രാർ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുസാറ്റ് ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്.