തിരുവനന്തപുരം: സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തു കൊലപ്പെടുത്തിയ ആനാവൂര്‍ ചന്ദ്രിക കുമാരി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ നെയ്യാറ്റിന്‍കര താലൂക്കില്‍ ആനാവൂര്‍ പള്ളിയോട് ആഴംകുളം അമ്പൂതല വീട്ടില്‍ ശ്രീധരന്‍ നായര്‍ മകന്‍ രാജേഷ് (44) എന്ന് വിളിക്കുന്ന സുനീഷിനെയാണ് ശിക്ഷിച്ചത്.

പ്രതി സുനീഷുമായി അവിഹിത ബന്ധത്തില്‍ കഴിഞ്ഞു വരവേ വിവാഹം കഴിക്കണമെന്ന് ചന്ദ്രിക ആവശ്യപ്പെട്ടതില്‍ ചന്ദ്രികയെ ഏതു വിധേനയും ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ വര്‍ക്കലയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. രാജേഷിന്റേതാണ് ഉത്തരവ്. കൊലപാത കുറ്റത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം ആറുമാസ അധിക കഠിന തടവും, കൂടാതെ കവര്‍ച്ച നടത്തിയതിന് മൂന്നു വര്‍ഷ കഠിന തടവിനും ശിക്ഷ വിധിച്ചു.

നെയ്യാറ്റിന്‍കര താലൂക്കില്‍ ആനാവൂര്‍ വില്ലേജില്‍ കോട്ടയ്ക്കല്‍ ദേശത്ത് പാലിയോട് ആഴംകുളം മേലേക്കര പുത്തന്‍വീട്ടില്‍ ചന്ദ്രിക (42) എന്ന് വിളിക്കുന്ന ചന്ദ്രിക കുമാരിയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ചന്ദ്രിക കുമാരിയും തമ്മില്‍ അവിഹിത ബന്ധത്തില്‍ കഴിഞ്ഞു വരവേ ചന്ദ്രിക കുമാരി തന്നെ വിവാഹം കഴിക്കണമെന്ന് പ്രതിയോട് ആവശ്യപ്പെടുകയും വിവാഹം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത പ്രതി 2010 ഏപ്രില്‍ 19 ന് ചന്ദ്രിക കുമാരിയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഒരു മുറി വാടകയ്ക്ക് എടുത്തു. വിവാഹം കഴിഞ്ഞതിനുശേഷം താമസിക്കാന്‍ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ഈ വീട് നോക്കുവാന്‍ വേണ്ടി ശിവഗിരി ആല്‍ത്തറ റോഡില്‍ വിജനമായ പുരയിടത്തില്‍ രാത്രി 8:30 യോടെ ചന്ദ്രികയുമായി എത്തിയ പ്രതി ചന്ദ്രികയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുകയും ചന്ദ്രികയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പരുക്കുകളുടെ കാഠിന്യത്തില്‍ ഏപ്രില്‍ 29 ന് മരണപ്പെടുകയും ചെയ്തു.

പ്രോസിക്യൂഷന്‍ ഭാഗം 20 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും 10 തൊണ്ടിമുതലുകളും തെളിവിലേക്ക് ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി.പ്രിയനും അഡ്വക്കേറ്റ് റോജിന്‍ പുഷ്പരാജനും ഹാജരായി.