തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്റ്റംബര്‍ 7ന് കോടതിയില്‍ ഹാജരാകാന്‍ ഗംഗേശാനന്ദയ്ക്ക് സമന്‍സ് അയച്ചു. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

നേരത്തേ സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരികെ നല്‍കിയിരുന്നു. ഇതിലെ കുറവുകള്‍ മാറ്റി ക്രെംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി വീണ്ടും സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. വീട്ടില്‍ പൂജയ്ക്ക് എത്തിയ സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്ക വയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കണ്ണമ്മൂലയുളള വീട്ടില്‍ വച്ച് 2017 മേയ് 19ന് പുലര്‍ച്ചെയാണ് സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്.

രഹസ്യ മൊഴിയില്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും ഹൈക്കോടതിയില്‍ സ്വാമി തന്നെ പീഡിപ്പിച്ചില്ലെന്ന് മൊഴി മാറ്റി പറഞ്ഞു. സ്വാമി സ്വയം ലിംഗഛേദം നടത്തിയതാണെന്നും നിലപാട് സ്വീകരിച്ചു. എന്നാല്‍ ഉറങ്ങിക്കിടന്നപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ലിംഗഛേദം നടത്തുകയായിരുന്നുവെന്ന് പിന്നീട് വീണ്ടും മൊഴി മാറ്റി. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു.

സ്വാമിയുടെ മുന്‍ ശിഷ്യന്‍ കൊല്ലം സ്വദേശി അയ്യപ്പദാസുമായുള്ള ബന്ധം എതിര്‍ത്തതാണ് കേസിനാസ്പദമായ കാരണമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇരുവരുടേയും ബന്ധത്തെ സ്വാമി ശക്തമായി എതിര്‍ത്തിരുന്നു. സംഭവദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചില്‍ വച്ച് കണ്ടുമുട്ടി. അവിടെ വച്ചാണ് കൃത്യം നിര്‍വഹിക്കുന്നതിനുളള കത്തി അയ്യപ്പദാസ് കൈമാറിയതെന്നും കണ്ടെത്തി. ഉറങ്ങികിടന്ന തന്റെ ലിംഗം ഛേദിക്കപ്പെട്ടു എന്ന സ്വാമിയുടെ മൊഴി കളവാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.