കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി. നരഹത്യാക്കുറ്റം ഒഴിവാക്കിയതിന് എതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.

ശ്രീറാമിന് എതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂർവല്ലാത്ത നരഹത്യാക്കുറ്റം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെയുള്ള പ്രവൃത്തി മരണത്തിനു കാരണമായെന്ന വകുപ്പു കോടതി നിലനിർത്തിയിട്ടുണ്ട്. ഐപിസി 304എ പ്രകാരമുള്ള ഈ കുറ്റത്തിന് രണ്ടു വർഷം തടവാണ് പരമാവധി ശിക്ഷ.

മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി നടപടി. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടർവാഹന നിയമത്തിലെ 184 വകുപ്പും ശ്രീറാമിനെതിരെ നിലനിർത്തിയിട്ടുണ്ട്. വഫയ്ക്കെതിരെ 184 മാത്രമാണുള്ളത്.