കോഴിക്കോട്: യുഡിഎഫ് വിപുലീകരണം സംബന്ധിച്ച് ഇപ്പോൾ ചർച്ച നടത്തേണ്ടെന്നാണ് വി ഡി സതീശൻ പറഞ്ഞതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സമാനമനസ്‌കരായ എല്ലാവരും ഒന്നിക്കണമെന്നാണ് കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനം. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും കെ മുരളീധരൻ പ്രതികരിച്ചു.

സിപിഐഎം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവർ അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാണെന്നും മുരളീധരൻ വിമർശിച്ചു. സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു വരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നത്. മടിയിൽ കനമുള്ളതുകൊണ്ടാണ് എഐ ക്യാമറ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും മുരളീധരൻ ആരോപിച്ചു.

'വലിയ താമസമില്ലാതെ മുഖ്യമന്ത്രിക്ക് വായ തുറക്കേണ്ടി വരും. നിയമവിദഗ്ധരുമായി ചർച്ച നടത്തേണ്ടി വരും. കോടതിയിൽ പോരും. എഐ ക്യാമറ വിഷയത്തിൽ തന്നെയാകും എൽഡിഎഫ് സർക്കാരിന്റെ പതനം', കെ മുരളീധരൻ വിമർശിച്ചു. കർണാടകയിൽ മുഖ്യമന്ത്രിപദം സംബന്ധിച്ച് ഒരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് പതിവുള്ളതാണ്. സർക്കാർ അധികാരത്തിൽ വരാൻ ഒരാഴ്ച സമയമെടുക്കുന്നത് ഇത്ര വലിയ അത്ഭുതമാണോ? യുപിയിലും ഗുജറാത്തിലും എത്ര സമയമെടുത്തിട്ടുണ്ട്. കേരളത്തിലെ സിപിഐഎമ്മിലെ ജന്മി-കുടിയാൻ ബന്ധമല്ല കോൺഗ്രസിലുള്ളത്', മുരളീധരൻ കൂട്ടിച്ചേർത്തു.