- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടെ തന്നെ ഒഴിവില്ലല്ലോ, അവരെ വിളിച്ച് എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കിക്കോട്ടെ': ഇ പി ജയരാജനെയും ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച എം എം ഹസന്റെ പ്രസ്താവനയിൽ കെ മുരളീധരന്റെ പ്രതികരണം
കോഴിക്കോട്: സിപിഎമ്മിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഇ പി ജയരാജനെയും, ബിജെപിയിൽ അവഗണന നേരിടുന്ന ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് യുഡിഎഫ് കൺവീനർ എം എം ഹസൻ ക്ഷണിച്ചത് ചർച്ചാവിഷയമായിരിക്കുകയാണ്. എം.എം. ഹസന്റെ ക്ഷണത്തെ കെ. മുരളീധരൻ എംപി തള്ളി. എന്തിനാണ് അവരെയും കൂടി കൊണ്ടുവരുന്നത് എന്ന് മുരളീധരൻ ചോദിച്ചു. ഇവിടെ തന്നെ ഒഴിവില്ലല്ലോ. അവരെ വിളിച്ച് എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കിക്കോട്ടെ എന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു എം.എം. ഹസന്റെ പ്രസ്താവന. 'ഇ.പി. ജയരാജനെ പോലെയൊരാൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിക്കും, തീരുമാനമെടുക്കും', ഹസൻ പറഞ്ഞു.ഏക സിവിൽകോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽനിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നത് വിവാദമാകുമ്പോഴാണ് യു.ഡി.എഫ് കൺവീനറുടെ ക്ഷണം.
ബിജെപിയുടെ വർഗീയ ഫാസിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാൽ ശോഭാ സുരേന്ദ്രനെയും ഉൾക്കൊള്ളുന്നത് ഞങ്ങൾ ആലോചിക്കും, ഹസൻ പറഞ്ഞു.




